Thursday, 9 May 2019

ഓർമ്മയിൽ ഒരു കുട്ടിക്കാലം

ചില ഓർമ്മകളാണ്..എത്ര വളർന്നാലും ഓടി കളിച്ച് നടന്നിരുന്ന കുട്ടിക്കാലങ്ങളൊന്നും മറന്ന് പോവില്ലല്ലോ നമ്മുടെ ഉള്ളിൽ നിന്നും...കുറച്ച് ഓർമ്മകളൊക്കെ വലിച്ച് കീറി നിങ്ങളുടെ മുന്നിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ് , സഹിക്കുക.

അന്ന് മുന്നിൽ തോടും സൈഡിലൊക്കെ പാടങ്ങളുമായി കുറച്ച് ഒറ്റപ്പെട്ട് കിടന്നിരുന്ന വീടായിരുന്നത് കൊണ്ട് ഉമ്മ ദൂരേക്ക് കൂട്ടുകാരുമായിട്ടു കളിക്കാൻ വിടാറില്ലായിരുന്നു..അതിനു വേണ്ടി കരഞ്ഞു ആ കാലം ഉമ്മാനെ വെറുപ്പിക്കലായിരുന്നു പ്രധാന ഹോബി.. കരഞ്ഞ് കീറിയത് കൊണ്ടൊന്നും ഇളക്കാൻ കഴിയാതെ ഉമ്മ ഉറച്ച് നിന്നപ്പോൾ,
10 രൂപേന്റെ സ്റ്റമ്പർ പന്ത് ഭിത്തിയിലേക്ക് എറിഞ്ഞു തിരിച്ച് വരുമ്പോ മടല് ബാറ്റ് കൊണ്ട് അടിച്ച് ഞാൻ അന്ന് സച്ചിനും സേവാഗുമൊക്കെ ആയി..ഇടക്ക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു സിക്സറുകൾ പായിച്ച് ജനൽ ചില്ലുകൾ പൊട്ടിച്ചു ഒറ്റയാൾ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതിഷേധം ഞാൻ അറിയിച്ചും കൊടുത്തിരുന്നു.. മത്സര ശേഷം അടിച്ച സിക്സറിന്റെയും സെഞ്ചറികളുടേയും അവാർഡ് ഉമ്മാന്റെ വക ചൂരൽ കഷായമായി കിട്ടി ബോധിച്ച് പുളകിതനായിരുന്ന കാലങ്ങൾ!
ഒടുവിൽ അവാർഡുകളുടെ എണ്ണം കൂടിയപ്പോളാണ് ടെസ്റ്റ് ക്രിക്കറ്റിനെയും രാഹുൽ ദ്രാവിഡിനെയുമൊക്കെ ഞാൻ ഉമ്മാന്റെ മുന്നിൽ പോപ്പുലറാക്കിയത് !
ആറ്റിറമ്പത്തെ കാറ്റിന്റെ കുളിരും പുരയിടത്തിലെ ചെന്തെങ്ങിന്റെ കരിക്കും കൈക്കൂലി കൊടുക്കാമെന്നേറ്റ് സ്കൂളിലും മദ്രസയിലും കൂടെ പഠിക്കുന്ന കൂട്ടുകാരെ അവധി ദിവസങ്ങളിൽ ചാക്കിട്ട് വീട്ടിലേക്ക് വിളിച്ച വരുത്തി ഞാൻ ആഷസ്സും വേൾഡ്‌ കപ്പുമൊക്കെ കളിക്കാൻ തുടങ്ങി.അങ്ങനങ്ങനെ ഉമ്മാന്റെ കയ്യിൽ നിന്നും വിദേശ പര്യടനങ്ങളിലേക്ക് അനുമതി ലഭിക്കുകയുണ്ടായി.പിന്നീട് മഴക്കാലത്ത് പറമ്പുകളിൽ ഫുട്ബാളും മഴ തൊരുമ്പോ 10 ഓവർ ക്രിക്കറ്റ് മാച്ചുകളും വേനലാവുമ്പോ വറ്റി വരണ്ട പാടങ്ങളിൽ പിച്ച് ഉണ്ടാക്കി ലോങ്ങ് ബൗണ്ടറികൾ വെച്ച് വണ്ടേകളും കളിച്ച് ആർത്തുല്ലസിച്ച് കഴിഞ്ഞൊരു കുട്ടിക്കാലങ്ങൾ.............

തുടരും.

No comments:

Post a Comment